Thursday, April 24, 2008

വെള്ളാനകളിഴയുന്ന വഴി

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി മാത്യു.ടി.തോമസിന്റെ ഒരു പ്രസ്താവന മാധ്യമങ്ങള് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ദേശസാല്കൃത റൂട്ടുകളില് ഇപ്പോള് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്മിറ്റെല്ലാം കെ.എസ്സ്.ആര്.ടി.സി. പുതിയ ബസുകള് വാങ്ങുന്ന മുറക്ക് റദ്ദാക്കും എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. ജനങ്ങളെ ആനന്ദ സാഗരത്തില് ആറാടിക്കാന് ഇനിയെന്തും വേണം. ഈ പ്രസ്ഥാവന കണ്ടപ്പോള് ഈ മന്ത്രിയുടെ മുന്ഗാമിയായ ഒരു മന്ത്രിയെ ഒര്ത്തു പോയി. അദ്ദേഹം വര്ഷത്തില് നാലോ അഞ്ചോ പ്രാവശ്യം ഈ പ്രസ്താവന ഇറക്കുമായിരുന്നു. ഇതു കേട്ടു വിരളുന്ന ബസ് മുതലാളി കുടിയാന്മാര് ജന്മി മന്ത്രിയുടെ മുന്നില് കാഴ്ചക്കുലകളുമായി എത്തുമായിരുന്നെന്നാണ് കാര്യ വിവരമില്ലാത്ത ചിലര് നാടൊട്ടുക്ക് പറഞ്ഞു നടന്നിരുന്നത്.

പക്ഷേ യഥാര്ത്ഥില് കെ.എസ്സ്.ആര്.ടി.സി യുടെ പ്രശ്നം ദേശ സാല്കൃത റൂട്ടുകളില് കുത്തക കിട്ടാത്തതാണോ. കെ.എസ്സ്.ആര്.ടി.സി മാസം വരുത്തുന്ന നഷ്ടം ഏകദേശം 20കോടി രൂപയാണ്. സഞ്ചിത നഷ്ടം 2000കോടി രൂപയുമാണെന്ന് പറയപ്പെടുന്നു. ഏകദേശം 4600ഓളം ബസുകളാണ് കെ.എസ്സ്.ആര്.ടി.സി ക്കുള്ളത് അതിനു പുറമെ 30ഓളം എ.സി. ബസുകളുമുണ്ട്. 22600ഓളം ജീവനക്കാരാണ് കെ.എസ്സ്.ആര്.ടി.സിക്കുളംളത്. ഒരു ബസിന് ശരാശരി 5തൊഴിലാളികളോളം കെ.എസ്സ്.ആര്.ടി.സി ക്കുണ്ട്. അതില് ഭൂരിഭാഗവും 5ല് 3ഉം നോണ് ഓപ്പറേറ്റിങ്ങ് സ്റ്റാഫ് ആണ്. കിലോമീറ്റിന് കെ.എസ്സ്.ആര്.ടി. യുടെ ഓപ്പറേറ്റിങ്ങ് ചിലവ് 23രൂപയോളമാണ് വരുമാനമാവട്ടേ 48രൂപയും. (വിവരങ്ങള് ഇവിടെ ) .


ഇനി അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിലേക്ക കണ്ണോടിക്കാം. കുറച്ചു നാള് ഒരു കെ.എസ്സ്.ആര്.ടി. കണ്ടക്ടറെ ബസില് കെട്ടിയിട്ട് തീ വെച്ച് കൊന്ന സംഭവം ഓര്ക്കുന്നണ്ടാവും. ആ സംഭവത്തിലെ കുറ്റവാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. കെ.എസ്സ്.ആര്.ടി.സി യിലെ ഡീസല് ഊറ്റല് മാഫിയക്കെതിരെ തിരിഞ്ഞതാണ് ആ ചെറുപ്പക്കാരന്റെ കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. വറ്ഷങ്ങളായിട്ട് തലസ്ഥാനത്തും ചുറ്റുപാടും നടന്നു വരുന്ന ഈ ഡീസലൂറ്റലിനെതിരെ പ്രതികരിക്കണമെന്നുള്ളവരും ഈ പ്രശ്നങ്ങളോര്ത്ത് നിശബ്ദമായിരിക്കുകയാണ്.അടുത്തയിടെ തിരുവനന്തപുരം കെ.എസ്സ്.ആര്.ടി.സി സ്റ്റേഷനിലുണ്ടായ ഒരു സംഭവവും ഓര്ത്തു പോവുകയാണ്. ഒരു ട്രിപ്പു കഴിഞ്ഞു വന്ന പുതുതായി നിയമനം കിട്ടി വന്ന ഡ്രൈവര് കണ്ടക്ടറോട് അനുവാദം ചോദിച്ച ശേഷം അടുത്തു പോകേണ്ട സ്ഥലത്തേക്കുള്ള ബോര്ഡ് വച്ച്. വച്ച ഉടനെ തന്നെ യാത്രക്കാര് ഇടിച്ച് കയറുകയും, ബസ് ഏകദേശം നിറയുകയും ചെയ്തു. അപ്പോഴാണ് കെ.എസ്സ്.ആര്.ടി.സി യിലെ ഒരു ഉന്നതന്റെ വരവ്. വന്ന പാടെ കക്ഷി ഡ്രൈവറോട് കയര്ത്തു. താനാരോടു ചോദിച്ചാട്ടാണ് ബോര്ഡ് വച്ചത്, കണ്ടക്ടറോട് - ഡ്രൈവര് ഉത്തരം നല്കി. എന്നാല് ഇപ്പോള് തന്നെ ബോര്ഡ് മാറ്റിയേര് ഈ ബസ് ഇപ്പോള് പോകാനുള്ളതല്ല- എന്ന ഉന്നതന് ഡ്രൈവറോട് ആജ്ഞാപിച്ചു. അപ്പോള് ഡ്രൈവറ്ക്ക സ്വാഭാവിക സംശയം ഉദിച്ചു. അല്ല യാത്രക്കരോട് എന്ത് പറയും - ബസിന്റെ ആക്സില് ഒടിഞ്ഞു എന്നു പറഞ്ഞേക്കു - ഉത്തരം ഉടനെ വന്നു. ഇക്കാര്യം പറഞ്ഞ് ബോര്ഡ് മാറ്റാന് ചെന്ന ഡ്രൈവറോട് യാത്രക്കാര് പറഞ്ഞു. ആക്സിലോടിഞ്ഞതല്ല, ആ ----- മോന്റെ ഒരു ബസ് ആ വഴിക്ക് പോകാനുണ്ട്, അതു കഴിഞ്ഞാല് ആക്സില് നേരയാകും.


കെ.എസ്സ്.ആര്.ടി.സി. ക്ക് സ്വന്തമായി എല്ലാ ഡിപ്പോയോടും കൂടി ചേര്ന്ന് മെക്കാനിക്കല് വര്ക്ക് ഷോപ്പ് ഉണ്ടല്ലോ. ബസിന് എന്തെങ്കിലും തകരാറുണ്ടെങ്കില് ഡ്രൈവര് മെക്കാനിക്കല് വിഭാഗത്തിന് എഴുതി കൊടുക്കണമെന്നാണ് ചട്ടം. അങ്ങനെ എന്തെങ്കിലും തകരാര് കണ്ടാല് ഡ്രൈവര് എഴുതി നല്കുകയും ചെയ്യും. പിറ്റേ ദിവസം എല്ലാം തകരാറുകളും പരിഹരിച്ചു എന്നു പറഞ്ഞ് മെക്കാനിക്കല് വിഭാഗം ആ പരാതിയില് എഴുതി തല്കുകയും ചെയ്യും. പക്ഷേ ഡ്രൈവര് വണ്ടി സ്റ്റാര്ട്ടാക്കി ഓടിച്ചു നോക്കുന്പോഴാണ് യഥാര്ത്ഥ കളി മനസ്സിലാക്കുന്നത്. തകരാറുകളെല്ലാം അതേ പടി കാണുകയും ചെയ്യും. ശുദ്ധനായ ഡ്രൈവര് ചിലപ്പോഴ് രണ്ടാമതും തകരാറുകള് എഴുതി നല്കാം. മറുപടി പഴയതു തന്നെ ആകുകയും ചെയ്യും. പക്ഷേ ഡ്രൈവര് വീണ്ടും തകരാര് എഴുതി നല്കാനാണ് ഭാവമെങ്കില് പിന്നെ പണി ആ ഡിപ്പോയിലായിരിക്കുകയില്ല. കെ.എസ്സ്.ആര്.ടി.സി ബസ്സുകള് റോഡില് കിടക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഈ മെക്കാനിക്കുകളാവട്ടെ എപ്പോഴും കൈയ്യില് ഒരു വേസ്റ്റും പിടിച്ച് ഞാന് എപ്പോഴും പണിയിലാണെന്ന് എന്ന ഭാവത്തിലേ നടക്കു.


സര്ക്കാറ് എല്ലാ ബജറ്റിലും പല വിഭാഗത്തില് പെട്ട യാത്രക്കാര് പലവിധ ഇളവുകള് പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഇതിന്റെ ഭാരം എല്ലാം വഹിക്കേണ്ടി വരുന്നത് കെ.എസ്സ്.ആര്.ടി.സി ആണ്. പല എം.എല്.എ മാരും, മന്ത്രിമാരും മേനി നടിക്കുന്നത് തന്റെ നാട്ടില് നിന്ന് തലസ്ഥാനത്തേക്ക് തുടങ്ങിയ കെ.എസ്സ്.ആര്.ടി.സി ബസിനെ ചൊല്ലിയാണ്. മാളയില് നിന്ന് കേരളത്തിലെല്ലായിടത്തേക്കും കെ.എസ്സ്.ആര്.ടി.സി ബസുകളുള്ളത് ഓര്ക്കുക. ആളില്ലാതയും ഇങ്ങനെയുള്ള സര് വ്വീസുകള് നടത്തിക്കൊണ്ടു പോകേണ്ട ബാധ്യത കെ.എസ്സ്.ആര്.ടി.സി വന്നു കൂടുന്നു.
ഗണേഷ് കുമാര് മന്ത്രിയായ സമയത്ത് ഡിപ്പോകളെ തമ്മില് ബന്ധിപ്പിച്ച് കമ്പ്യൂട്ടര് സംവിധാനം ഏര്പ്പെടുത്തിയിരുന്നു, ഏതെങ്കില് സാധനങ്ങള് വാങ്ങുന്നതിനു മുന്പ് അതേ ഐറ്റം മറ്റു ഡിപ്പോകളില് സ്റ്റോക്കുണ്ടോ എന്നു പരിശോധിക്കാന് ഇതു വഴി സാധിച്ചിരുന്നു. പിന്നീടു വന്ന മന്ത്രിമാര് ആദ്യം നിര്ത്തലാക്കിയത് ഈ സംവിധാനമായിരുന്നു. പര്ച്ചേസ് ഇഷ്ടപ്പെടാത്ത ആളുകളുണ്ടോ. ഓപ്പണ് ടെണ്ടറില്ലാതെ ബസുകള് വാങ്ങി കോടികള് നഷ്ടപ്പെടുത്തിയിരുന്ന കാര്യ അടുത്തിടെ വെളിച്ചത്ത വന്നത് ഓര്ക്കുക.


നിലവിലുള്ള സ്വകാര്യ ബസുകളെ ദേശസാല്കൃത റൂട്ടുകളില് നിന്ന് പിന് വലിക്കണോ എന്ന് മന്ത്രി ദേശസാല്കൃത റൂട്ടുകളിലുള്ള യാത്രക്കാരോട് ഒന്ന് അന്വേഷിച്ച് നോക്കുന്നത് കൊള്ളാം.

Tuesday, April 8, 2008

ഒരു തെറ്റു കൂടി ഞങ്ങള് സമ്മതിച്ചു.

അങ്ങനെ അവസാനം ഇടതു മന്ത്രി സഭയിലെ ഒരു മന്ത്രി തന്നെ ഒരു യാഥാര്ത്ഥ്യം സമ്മതിച്ചു. കഴിഞ്ഞ വേനല് മഴയില് നെല്കൃഷി നശിക്കാന് പ്രധാന കാരണം കെ.എസ്സ്.കെ.ടി.യു വിന്റെ അസ്ഥാനത്തെ ഇടപെടലാണെന്ന്. മറ്റാര് സമ്മതിച്ചാലും ഇത്രക്ക് വരില്ല പക്ഷേ സുധാകര് സാര് തന്നെ പറയുമ്പോള് അതിന് പ്രത്യേക സുഖം തന്നെയുണ്ട്. അവിടം കൊണ്ടും തീര്ന്നില്ല, കൃഷിനാശം സംഭവിച്ചവര്ക്ക് ധനസഹായം നല്കണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കു കത്തും നല്കുമത്രെ. ഒരേ മന്ത്രി സഭയിലെ മന്ത്രിമാര്ക്കും, മുഖ്യമന്ത്രിക്കു സംവദിക്കാന് കത്തു തന്നെ വേണമല്ലോ. ഇതില് അത്ഭുതത്തിനു സ്ഥാനമൊന്നുമില്ല. കേന്ദ്ര ഭരണത്തിന്റെ പങ്കു പറ്റുകയും, വലിച്ചെറിയപ്പെടുന്ന അപ്പക്കഷ്ണങ്ങള് ആരും കാണാതെ നാവിലിട്ട് അലിച്ചിറക്കി ഒരു ഏമ്പക്കം വിട്ട് കിടന്നുറുങ്ങുകയും, ഉറക്കമുണരുമ്പോള് ഒരു വെളിപാട് ഉണ്ടായപൊലെ, കേന്ദ്രത്തിന്റെ ദുര്ഭരണത്തിനെതിരെ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് ബന്ദും ഹര്ത്താലുമൊക്കെ നടത്തുകയും ചെയ്യുന്നുത്, ഈ സാറിന്റെ വലിയ സഖാക്കളാണല്ലോ .


പിന്നെ കമ്മ്യൂണിസ്റ്റ് കാര്ണ് വൈകി വിവേകം ഉദിക്കുന്നതില് ആദ്യ സംഭവമല്ലല്ലോ. ഏതാനും ദശാബ്ദം മുന്പ് കേരളത്തില് കൊണ്ടുവന്ന കൃഷിയന്ത്രങ്ങള് പാലക്കാട് പാടത്ത് മറിച്ചിട്ട് കത്തിച്ച കാര്യം സഖാക്കള്ക്ക് ഓര്മ്മയുണ്ടാകുമോ എന്തോ. അന്ന് കൃഷിയില് യന്ത്ര വല്ക്കരണം നടപ്പിലാക്കിയിരുന്നെങ്കില് ഇന്ന് നെല്പാടങ്ങള് നികത്തേണ്ട അവസ്ഥ ഉണ്ടാവുകയോ, അരിക്ക് അന്യ സംസ്ഥാനത്തിന്റെയും, കേന്ദ്രത്തിന്റെയും മുന്പില് കൈനീട്ടേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യുമായിരുന്നോ എന്ന് വൈകി ആലോചിക്കാം. എന്തിനും ഏതിനും ചുവന്ന ചൈനയിലേക്ക് നോക്കുന്ന സഖാക്കള് അവിടത്തെ കൃഷി എങ്ങനെയാണ് ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ.

ഇതിനിടക്ക് ഒരു കേന്ദ്രസംഘം കൂടി വന്നു പോയി. എല്ലാത്തവണത്തേയും പോലെ സംസ്ഥാന ഖജനാവിന് കുറച്ച് നഷ്ടം ഉണ്ടാക്കിയതല്ലാതെ ആവരുടെ വരവു കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. കേന്ദ്ര സംഘത്തെ ഉമ്മന് ചാണ്ടിയും സംഘവും ഹൈജാക്ക് ചെയ്തുതുകൊണ്ടാണ് വരാന് വൈകിയെതെന്ന പിണറായി സഖാവിന്റെയും, മുഖ്യമന്ത്രിയുടേയും വാക്ക് വിശ്വസിച്ചാലും ഒരു സംശയം ബാക്കി. ആണവക്കാരറിന്റെ പേരില് കേന്ദ്ര ഗവണ്മെന്റിനെ മൂക്കു കൊണ്ട് ഇക്ഷ, ഇണ്ട, ഇണ്ണ, ഇമ്മ വരപ്പിക്കുന്ന, കാരാട്ട് സഖാവും കൂട്ടരും ഇക്കാര്യത്തിന് എന്ത് കൊണ്ട് കേന്ദ്ര ഗവണ്മെന്റില് സമ്മര്ദ്ദം ചെയുത്തിയില്ല. മുല്ലപ്പെരിയാറിന്റെയും മറ്റും കാര്യത്തില് നടന്ന പോലെള്ള പ്രഹസനം പോലും ഇക്കാര്യത്തില് അവര് കാണിച്ചില്ല. (പണ്ട് യു.പി.എ. സര്ക്കാരിനെ പിന്തുണക്കാന് നേരം സി.പി.എം. പറഞ്ഞ ഒരു കാര്യം ഓര്ക്കുന്നണ്ടോ ആവോ.

കോണ്ടഗ്രസ് നടപ്പിലാക്കാന് സാധ്യതയുള്ള ജനവിരുദ്ധ നയങ്ങള്ക്കെതിരെ ഒരു തിരുത്തല് ശക്തിയാവാനാണ് പുറത്ത് നിന്ന് പിന്തുണ നല്കുന്നത്
എന്നാണ് അന്നു പറഞ്ഞത്. ആണവക്കരാറാണോ ഏറ്റവും വലിയ ജനവിരുദ്ധ നയം?)

നിങ്ങളുടെ വിലയിരുത്തല്